സ്വാഗതം...കൂട്ടുകാരെ...

ജ്വലന വേഗം കുറഞ്ഞപോലെ...തമസ്സിന് വേഗവും...ചെറിയൊരു തിരി കൊളുത്താനുള്ള എളിയൊരു ശ്രമമാണിത്...ഈ വെട്ടത്തിന്ന് വട്ടം കൂടാനെത്തിയ കൂട്ടുകാര്‍ക്ക് സ്വാഗതം...jafmanimala@gmail.com

2010, ഡിസം 1

വിടരാതെ വാടിയത്...


മിഴികളിലും

മൊഴികളിലും
വഴികളിലും
സ്വപ്നങ്ങള്‍ പൂത്തു നിറഞ്ഞു.

പൊരി വെയിലിലും
എരി തീയിലും
മങ്ങാത്ത നിറങ്ങള്‍
സ്വപ്നങ്ങളുടെതായിരുന്നു,
മഴയിലും നനഞ്ഞലിയരുതെന്നവള്‍ക്ക്
ശാഠ്യമുണ്ടായിരുന്നു.

ഹൃദയ ഭിത്തികളിലെ -
രക്തക്കറകളില്‍ വരച്ചിട്ടതുംനിറ കാഴ്ച്ചകളില്‍ നിറച്ചിട്ടതും

പകിട്ടോടെ സൂക്ഷിച്ചതും
രക്ത ബന്ധത്തിലെ
പുഴുക്കളരിക്കുമെന്നവള്‍
നിനച്ചിരുന്നില്ല...


ഒടുക്കം,

അസ്തമിക്കാനിരിക്കുന്ന-
അമ്മയുടെ തേങ്ങലും,
അച്ഛന്റെ ഭാവ മാറ്റവും
സഹ്യതയുടെ മതിലുകള്‍ ഭേദിച്ച്
ഒരു തുണ്ടം കയറില്‍
തൂങ്ങിയാടി..
തുടക്കക്കാരിയുടെ പുതുക്ക മണം
ഗന്ധിച്ചു തുടങ്ങും മുമ്പെ...


കൂട്ടുകാരുടെ കൂട്ടച്ചിരിയേക്കാള്‍
അരക്കയറിലെ കൊലച്ചിരി
അവളെ സാന്ത്വനിപ്പിച്ചു..

ഈറനണിഞ്ഞ കുട്ടിക്കണ്ണുകള്‍
ഇമ വെട്ടാതെയവളെ നോക്കി നിന്നു
കൂട്ടുകാരിയുടെ കുസൃതിയില്‍
നൊമ്പരത്തിന്റെ നേര്‍ കാഴ്ച്ച...


വിദൂരതയിലൊരു പനനീര്‍
കണ്ണുകളില്‍ നോട്ടമിട്ടിരിക്കുന്ന പോലെ..
പുഷ്പദളങ്ങളില്‍ അച്ഛന്റെ ക്രൂര മുഖം
ചോര പുരട്ടിയിരിക്കുന്നുണ്ടവണം
രക്തവരകള്‍ തീര്‍ത്ത അവളുടെ മുഖം
പുച്ഛഭാവത്തിന്റെ പൂര്‍ണ്ണതയില്‍..!!


കഴുത്തിലരിക്കുന്ന കൂനനുറുമ്പുകള്‍
പക പോക്കലിന്റെ നേര്‍ ചിത്രം പോലെ..
ഉറുമ്പുകളായി വന്ന -
ചോരയിലെ അനന്തരവര്‍ക്ക്
അവോളം ആസ്വദിക്കാന്‍
അനക്കമില്ലാതെയവള്‍ ഉറങ്ങിക്കിടന്നു
അനുസരണയോടെ....!!

2010, നവം 13

പെരുന്നാള്‍ പൊരുള്‍

വിശുദ്ധിയുടെ നിറവുകളുമായി വീണ്ടുമൊരു ബലി പെരുന്നാള്‍, ത്യാഗ സ്മരണകളുടെ അനിര്‍വ്വചനീയ അനുഭൂതിയാണ് ഈദ് അല്‍ അദ്ഹ, വിശ്വാസി ലോകം ബഹുമാനത്തോടെ എതിരേല്‍ക്കുന്ന ബലി പെരുന്നാളിന്റെ ചില വര്‍ത്തമാനങ്ങളിലൂടെ..
ജീവിത വിശുദ്ധിയുടെ നിറവാണ് ബലി പെരുന്നാളിന്റെ അകം പൊരുള്‍. പുണ്യ പ്രവാചകന്‍ ഇബ്രാഹീം (അ), മകന്‍ ഇസ്മായീല്‍(അ), പത്നി ഹാജറ (റ) ഇവരുടെ ത്യാഗ സ്മരണകള്‍ ബലി പെരുന്നാളിന്റെ ഊര്‍ജ്ജവും,ഊറ്റവുമാണ്. ദൈവം മനുഷ്യര്‍ക്ക് നല്‍കിയ രണ്ടു ആഘോഷങ്ങളില്‍ ഒന്ന് ബലി പെരുന്നളാണ് (മറ്റൊന്ന് ചെറിയ പെരുന്നാളും). 
       പ്രത്യേക സാഹചര്യങ്ങളിലൂടെ, മണല്‍ കാട്ടിലെ ജീവിതം..ദൈന്യതയുടെ നിഴലിലും ദൈനം ദിന ചര്യകളിലെ കൃത്യത..ആശാവഹ ജീവിതാന്ത്യത്തെ കുറിച്ച തികഞ്ഞ ധാരണ..ജീവന്‍ തന്നവന്‍ ദൈവമാകയാല്‍ നമ്മളുടെ പൂര്‍ണ്ണ അധികാരം അവനു തന്നെയെന്ന വിശ്വാസത്തിലെ  പൂര്‍ണ്ണത...ഇതായിരുന്നു ആ ജീവിതത്തിന്റെ സന്ദേശം. ചിലതില്‍ നിയന്ത്രണം നമ്മുടെതെന്ന മുടന്തന്‍ ന്യായത്തിനുള്ള മറുപടി കൂടിയായിരുന്നു അവര്‍. 
             പൂര്‍ണ്ണമായി അര്‍പ്പിക്കപ്പെട്ട ജീവിതം. സന്തോഷത്തിലും,സന്താപത്തിലും,ദേഷ്യത്തിലും,സഹ്യതയിലും,  സഹാനുഭുതിയിലും,സ്നേഹത്തിലും,സമ്പര്‍ക്കത്തിലും തുടങ്ങി മനുഷ്യേന്ദ്രിയങ്ങളുടെ വികാര പരതയുടെ എല്ലാ വശങ്ങളും ജീവിച്ചു പഠിപ്പിച്ച മഹാ ദര്‍ശനത്തിന്റെ ധാര്‍ഷണിക വാഹകരായിരുന്നു ഇബ്രാഹീമീ കുടുംബം. ഒരു പിതാവിന്,രക്ഷിതാവിന്,കുടുംബനാഥന്,നേതാവിന്,വിശ്വാസി
ക്ക് തുടങ്ങി മഹത് ജീവിതത്തിന്റെ സര്‍വ്വ സ്പന്ദനങ്ങള്‍ക്കും മാതൃകയായി ഇബ്രാഹീം (അ).ഒരു മകന്‍ എന്ന നിലയിലും, അതിലുപരി ക്രാന്തദര്‍ശിയായ പിതാവിനെ അക്ഷരം പ്രതി അനുസരിക്കുന്ന മകന്‍ എന്ന രീതിയിലും, ഉമ്മയുടെ വേവുകളെ, നൊമ്പരങ്ങളെ തെളി നീരിന്റെ ആനന്ദാശ്രുക്കളായി പൊഴിച്ച പുന്നാര മകന്‍ എന്ന നിലയിലും, ജീവന്‍ വെടിയേണ്ടി വന്നാലും അനുസരണയില്‍ വിട്ടു വീഴ്ച്ചയില്ലെന്നു പ്രഖ്യാപിച്ചും കുരുന്നു ലോകത്തെ വിസ്മയം കൊള്ളിച്ച ബാലന്‍ ഇസ്മായില്‍(അ), മാതാവ്, ഭാര്യ, കുടുബിനി, സ്ത്രീത്വത്തിന്റെ ജ്വലിക്കുന്ന രൂപം തുടങ്ങി അവര‍ണ്ണനീയ നന്മകളുടെ സംഗമ രൂപിണിയായിരുന്ന ഹാജറ (റ) സഹ്യതയുടെ സര്‍വ്വ സീമകളെയും ജീവിതത്തിലൂടെ ലോകത്തിന് പരിചയപ്പെടുത്തി ഈ മഹനീയ സ്ത്രീത്വം.
          ഈ ജീവിതത്തിലെ മഹദ് രംഗങ്ങളെ വലിയ സാഹസത്തിലുടെ തൊട്ടറിയാന്‍, ലബ്ബൈക്കയുടെ മറുപടി ഈരടികളുമായ് ഹജ്ജാജികള്‍ സംഗമിക്കുന്നതും ഈ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. സര്‍വ്വ ആഘോഷങ്ങളെയും ആര്‍ഭാട,അനാചാര, ചൂതാട്ടങ്ങളുടെ ശവപ്പറമ്പാക്കുംമ്പോള്‍, ഇസ്ലാമിന്റെ ഈ ആരാധനാ പൂര്‍ണ്ണ ആഘോഷം എത്ര മഹനീയം എന്ന  ഈ ആഘോഷം നമ്മെ തെര്യപ്പടുത്തുന്നു. സകല പാപങ്ങളും ഏറ്റു പറഞ്ഞു സര്‍വ്വേശ്വരന്റെ മുന്നില്‍ നമിക്കുന്ന ഹാജിമാര്‍ അറഫാ സംഗമത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്ന വിളമ്പരം നാം തിരിച്ചറിയണം. സര്‍വ്വ വൈചാത്യ അതിരുകളും വലിച്ചെറിഞ്ഞ് ഇസ്ലാമിന്റെ സാഹോദര്യ ദര്‍ശനം ലോകത്തെ അറിയിക്കുംമ്പോള്‍ , തൊട്ടതിനും പിടിച്ചതിന്നും കടി പിടി കൂടുന്ന മുസ്ലിം ലോകം എന്ത് കൊണ്ടോ ഇന്നും ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കുന്നില്ല തന്നെ. ഇസ്ലാമിക ജീവിത പദ്ധതിയെ വെല്ലു വിളിക്കുന്ന സര്‍വ്വതും അംഗീകരിച്ച്, അധികാരത്തിന്റെ അപ്പക്കഷ്ണത്തിന്നായി കടി പിടി കൂടുംബോള്‍ വലിച്ചറിയപ്പെടുന്ന മൂല്യങ്ങളെക്കുറിച്ചാരു ചിന്തിക്കാന്‍. ജംറയിലേക്കറിയപ്പെടുന്ന കല്ലുകള്‍ പണ്ടെന്നോ നമ്മുടെ കപട മത,രാഷ്ട്രീയ നേതൃത്തിനു നേരെ എറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നയിക്കുന്നവരും നയിക്കപ്പെടുന്നവരും ചേദ്യം ചെയ്യപ്പെടും എന്ന് നാമെങ്കിലും തിരിച്ചറിയുക. 
             സംസത്തിന്റെ തെളി നീരുകളില്‍ കാണുന്ന നിഷ്കളങ്കതയും, സഫാ മര്‍വ്വകള്‍ പറയുന്ന  സഹനത്തിന്റെ വലിയ പാഠങ്ങളും, സ്വന്തത്തെ പോലും അര്‍പ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളും എല്ലാം ഈ ബലി പെരുന്നാളിന്റെ അധ്യാപനങ്ങളാണ്. സര്‍വ്വോപരി ദൈവത്തോടുള്ള വലിയ കൃതജ്തയും. 
        ഈദ് ഗാഹുകളില്‍ സംഗമിക്കുന്ന നാം കൈമാറേണ്ട പ്രധാന സന്ദേശമാണ് സ്നേഹവും,സാഹോദര്യവും.ആരും ആരെക്കാളും ഉന്നതരല്ലെന്ന് നാം തിരിച്ചറിയുക.എല്ലാ വിശേഷങ്ങളും എല്ലാവരിലുമുണ്ടെന്ന് മനസ്സിലാക്കുക.വിശേഷ
ങ്ങളുടെ രീതികളെ മാറുന്നുള്ളൂ. മനുഷ്യന്‍ ഒരിക്കലും മാറുന്നില്ല. ആഘോഷിക്കുമ്പോള്‍ മറക്കാന്‍ പാടില്ലാത്ത വിഭാഗങ്ങള്‍ നമുക്കിടയില്‍ ധാരാളം കാണാം. അവര്‍ക്കൊരു കൈത്താങ്ങാ
വാന്‍ നാം മടിക്കാതിരിക്കുക.പൂര്‍വ്വ വൈരാഗ്യങ്ങളും, മതില്‍ കെട്ടുകളും ഇവിടെ അവസാനിപ്പാക്കാന്‍ ശ്രമിക്കുക. കുടുംബ ബന്ധത്തിന്റെ ഊഷ്മളതയും,അയല്‍പക്ക ബന്ധങ്ങളുടെ നിര്‍വ്വഹണവും ഓര്‍ക്കുക. പുണ്ണ്യ പ്രവാചകന്‍(സ) പഠിപ്പിച്ച പാഠങ്ങള്‍ മനസ്സിലെന്നും കളിയാടട്ടെ. അന്യനെ സഹായിക്കാനുള്ള മാനസീകാവസ്ഥ വളര്‍ത്താന്‍ ശ്രമിക്കുക. 
         *************************************************
ഏവര്‍ക്കും വഴിവിളക്കിന്റെ,

          "ബലി പെരുന്നാള്‍ ആശംസകള്‍"

2010, നവം 2

ആവര്ത്തനം

ഇരട്ടക്കട്ടിലിന്റെ മുകളില്‍ കിടന്നാല്‍
കാണുന്ന തകര ഷീറ്റാണ്
പ്രവാസിയുടെ സ്വപ്ന പലക.
പലകയിലെ ചിലന്തി വലകളില്‍
നോട്ടം കുടുങ്ങിയടങ്ങുന്ന കണ്ണുകളില്‍
നിറ സ്വപ്നങ്ങളുടെ നീലിമകള്‍
നിഴലിക്കാറില്ല..
മുകളിലോടുന്ന മൂഷികരും
ചുവരിലോടുന്ന കൂറകളും,പല്ലികളും
കുത്തിരസിക്കുന്ന മൂട്ടകളും
സ്വപ്നങ്ങളുടെ കൊലയാളികളാണ്
ഇടതും വലതും മാറിമാറിച്ചെരിഞ്ഞു-
റക്കം വരുമ്പോഴേക്കും
അലാറത്തിന്റെ മണിയടി മുഴങ്ങിരിക്കും
ഉണരാന്‍ മടിക്കുന്ന ശരീരത്തോടും മനസ്സിനോടും
മല്ലിട്ടു തുടങ്ങുന്ന ദിനങ്ങള്‍ക്ക്
പ്രതീക്ഷകളുടെ പാപഭാരം പേറി മടുത്തിട്ടുണ്ട്.
ഓര്‍ക്കാന്‍ മടിക്കുന്ന ദിനങ്ങളെ ശപിച്ച്
ഡബ്ള്‍ ഡക്കര്‍ കട്ടിലില്‍ കിടന്ന്
വീണ്ടും കണ്ണുകളുടെ നോട്ടം പലകയിലേക്കു തന്നെ.